ചെന്നൈ ∙ കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങളുമായി തമിഴ്നാട്ടിലെത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ലേലം ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മെഡിക്കൽ മാലിന്യങ്ങൾ തള്ളുന്നത് ഗൗരവമേറിയ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
കന്യാകുമാരിയിൽ തള്ളാനായി മെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുവന്നെന്ന പേരിൽ തിരുനെൽവേലി പൊലീസ് പിടിച്ചെടുത്ത ട്രക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ്.
കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ തിരുനെൽവേലി, നടുകല്ലൂർ, കൊടഗനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ തള്ളുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന്, ദേശീയ ഹരിത ട്രൈബ്യൂണൽ അടക്കം നടപടി സ്വീകരിച്ചിരുന്നു.