തിരുവനന്തപുരം∙ വെങ്ങാനൂരില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അലോക്‌നാഥ് എന്ന കുട്ടിയെയാണ് രാവിലെ മരിച്ചുകിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടത്. കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ മുറിയിലെത്തിയ അമ്മയാണ് മകനെ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. വീട്ടില്‍ സഹായിക്കാനെത്തുന്ന നഴ്‌സ് കൂടിയായ യുവതിയുടെ സഹായത്തോടെ പ്രാഥമിക വൈദ്യസഹായം നല്‍കി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലോക്‌നാഥിന്റെ പിതാവ് ഗര്‍ഫിലാണ്. അമ്മയ്ക്കും യുകെജിയില്‍ പഠിക്കുന്ന സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ വീടിന്റെ തൊട്ടടുത്തു തന്നെയാണ് മുത്തശ്ശനും മുത്തശ്ശിയും താമസിക്കുന്നത്.
ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും അലോകിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂ. കുട്ടിയുടെ മുറി പൊലീസ് സീല്‍ ചെയ്തു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.