ചെന്നൈ ∙ താംബരത്ത് കാറിന്റെ ഡോർ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ, മാനസികാസ്വാസ്ഥ്യമുള്ളയാളെ മർദിച്ചുകൊന്ന സംഭവത്തിൽ അഭിഭാഷകനും നിയമ വിദ്യാർഥിയായ മകനും അറസ്റ്റിലായി. അയനാവരം സ്വദേശി രംഗനാഥൻ (59) കൊല്ലപ്പെട്ട സംഭവത്തിൽ മണികണ്ഠൻ, മകൻ വിനോദ് എന്നിവരാണു പിടിയിലായത്.
മണികണ്ഠന്റെ കാറിന്റെ ഡോർ രംഗനാഥൻ തുറന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഇരുവരും രംഗനാഥനെ ആക്രമിക്കുകയായിരുന്നു. ഇടിയേറ്റ് വീണപ്പോൾ രംഗനാഥന്റെ തല കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചതാണ് മരണകാരണമായത്.
കഴിഞ്ഞ 19ന് അയനാവരത്തുനിന്നു കാണാതായ രംഗനാഥൻ, ഏതാനും ദിവസങ്ങളായി താംബരം ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു.