ഗൃഹപ്രവേശത്തിനു നാട്ടിലെത്താനിരുന്ന ഡിഗ്രി വിദ്യാർഥി കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കർണാടക കോലാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളജിലെ ബിപിടി 2–ാം വർഷ വിദ്യാർഥിയായ ചെറിയനാട് തോനയ്ക്കാട് മധുസദനത്തിൽ എം.അഖിലേഷാണ് (20) മരിച്ചത്. ചെറിയനാട്ട് അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അഖിലേഷ് ഹോസ്റ്റൽ മുറിയിലേക്ക് പോയിരുന്നു . ഏറെനേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന്, ഹോസ്റ്റലിലെ മറ്റു വിദ്യാർഥികൾ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അഖിലേഷിനെ കണ്ടെത്തിയതെന്നു കോലാർ ഗുൽപേട്ട് പൊലീസ് പറഞ്ഞു.
ഗൃഹപ്രവേശത്തിനു നാട്ടിലെത്താൻ വെള്ളിയാഴ്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തു നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മധ്യപ്രദേശിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എം.സി.മനുവിന്റെയും വി.ജെ.ശ്രീകലയുടെയും മകനാണ്. സഹോദരൻ: എം.അമലേഷ്. സംസ്കാരം ഇന്നു 10നു വീട്ടുവളപ്പിൽ.