കോഴിക്കോട്∙ ചാരിറ്റിയുടെ മറവിൽ പീഡനത്തിന് ശ്രമിച്ചയാൾക്കെതിരെ പരാതിയുമായി പെൺകുട്ടി. മലപ്പുറം സ്വദേശി വാഖിയത്ത് കോയക്കെതിരെ നടക്കാവ് പൊലീസിലാണ് പെൺകുട്ടി പരാതി നൽകിയത്. ആശുപത്രിയിലെ ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും ശരീത്തിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ പിതാവിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം അടയ്ക്കാനുണ്ടായിരുന്നു. അതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചില്ല. വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സഹായം അഭ്യർഥിച്ച് വിഡിയോ ചെയ്തു. ഈ വിഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിൽ എത്തിയത്.
പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങി നൽകി. തിരിച്ചുവരുന്ന സമയത്ത് വയനാട്ടിൽ പോയി റൂം എടുക്കാമെന്നും കൂടുതൽ അടുത്താൽ കൂടുതൽ സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ പിടിക്കുകയും ചെയ്തു. ആശുപത്രിയിൽ തിരിച്ചെത്തിച്ചശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു. പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇയാൾ പണം നൽകാൻ സാധിക്കില്ലെന്ന നിലപാടിലേക്ക് മാറി. ഇയാൾ പെൺകുട്ടിക്ക് അയച്ച അശ്ലീല സന്ദേശങ്ങൾ ഉൾപ്പെടെയാണ് പൊലീസിൽ പരാതി നൽകിയത്.
ഇതിനിടെ സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഉൾപ്പെടെയുള്ളവരുടെ േനതൃത്വത്തിൽ പണം അടച്ചശേഷം പെൺകുട്ടിയെയും കുടുംബത്തേയും ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. പുതിയ വാടക വീടും ഏർപ്പാടാക്കി .