തലപ്പുഴയിലെ കാട്ടുതീ മനുഷ്യനിർമ്മിതമെന്ന ആരോപണവുമായി വനംവകുപ്പ്. ഉൾവനത്തിൽ കയറി ബോധപൂർവ്വം തീവെച്ചതാണ് എന്ന് സംശയിക്കുന്നതായി വയനാട് നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു. അതേസമയം ഇന്നലെ തീയണച്ച കമ്പമലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷവും തീ പടർന്നത് ആശങ്കയ്ക്കിടയാക്കി.
പിലാക്കാവ് കമ്പമലയിലെ തീപിടിത്തം സ്വാഭാവികമായ സംഭവിച്ചതല്ല എന്ന വിലയിരുത്തലാണ് വനംവകുപ്പിന്. കാട്ടുതീ ഭീഷണി ഉയരേണ്ട സമയമായിട്ടില്ല വയനാട്ടിലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ആരോ ബോധപൂർവം ഉൾവനത്തിൽ കയറി തീയിട്ടെതെന്നാണ് സംശയം. കടുവ പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ട് തവണയാണ് തലപ്പുഴ മേഖലയിലെ വനത്തിൽ തീപിടിക്കുന്നത്. ഇതിൽ അസ്വാഭാവികതയുണ്ടെന്നാണ് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറയുന്നത്.
പിലാക്കാവ് കമ്പമലയിൽ ഇന്നലെ തീയണച്ച ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷവും തീപടരുന്നത് ആശങ്കക്കിടയാക്കുകയാണ്. പുൽമേട്ടിൽ നിന്ന് താഴെയുള്ള ഇടതൂർന്ന വനത്തിലേക്ക് തീപടരുമോ എന്നാണ് ആശങ്ക. ഇതിന് താഴെ തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളുമാണ്. വനംവകുപ്പ് സംഘവും ഫയർഫോഴ്സും മലമുകളിൽ തീകെടുത്താനുള്ള ശ്രമം തുടരുന്നുണ്ട്. കാട്ടുതീയിലെ അസ്വാഭാവികത ബോധ്യപ്പെട്ട സാഹചര്യത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.