തിരുവനന്തപുരം∙ തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ മൂന്നു ദിവസം മുന്‍പ് മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. മൃതദേഹം മൂന്നു ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയായ കഴക്കൂട്ടം സ്വദേശിനിയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നിലാണു കുഞ്ഞു ശവപ്പെട്ടിയുമായി പ്രതിഷേധിക്കുന്നത്.
ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മൃതദേഹം വിട്ടു നല്‍കാനാവൂ എന്നാണ് അധികൃതരുടെ നിലപാട്.സംഭവത്തിൽ തൈക്കാട് ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് തേടി.പോസ്റ്റ്മോർട്ടം ഉടൻ നടത്തും.
മേയ് 16-ന് രാത്രി കുട്ടിക്ക് അനക്കമില്ലെന്ന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം സ്വദേശി പവിത്ര തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ഇവിടെ ഡോക്ടര്‍മാര്‍ കൃത്യമായ പരിശോധന നടത്തുകയോ ചികിത്സ നല്‍കുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് 17-ന് സ്വകാര്യ ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം എസ്എടി ആശുപത്രിയില്‍ എത്തിച്ച് കുട്ടിയെ പുറത്തെടുത്തു.
എന്നാല്‍ മൂന്നു ദിവസമായിട്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി കുട്ടിയുടെ മൃതദേഹം വിട്ടുനല്‍കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കൂടുതല്‍ പരിശോധന വേണമെന്നും ഉടന്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടു നല്‍കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. 16-ന് തൈക്കാട് ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.