കൊച്ചി∙ കളമശേരി ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ടിൽ നിർമിച്ച ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പൊലീസും അഗ്‌നിരക്ഷാ സേനയുടെ ആറു യൂണിറ്റുകളും സ്ഥലത്തെത്തി. തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം, അവശിഷ്ടങ്ങൾക്ക് തീയിട്ടത് ആരാണെന്ന് വ്യക്തമല്ല. ചിത്രീകരണത്തിനുശേഷം സെറ്റിന്റെ പ്രധാന ഭാഗങ്ങൾ പൊളിച്ചു മാറ്റിയിരുന്നു. നാല് കോടിയോളംരൂപ ചെലവഴിച്ചാണ് ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് നിർമിച്ചത്.
നേരത്തെ, ഈ സിനിമയുടെ ചിത്രീകരണ സമയത്തും സിനിമാ സെറ്റുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. പെരുമ്പാവൂരിൽ നിർമിച്ച സെറ്റ് നഗരസഭയുടെ നിർദേശത്തെ തുടർന്ന് പൊളിച്ച് മാറ്റുകയും ചെയ്തു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയ സാഹചര്യത്തിലാണ് നിർമാണങ്ങൾ പൊളിച്ചുനീക്കിയത്.