തിരുവനന്തപുരം ∙ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു കാരണം സാമ്പത്തിക പ്രതിസന്ധി എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതി അഫാന്റെ അമ്മ ഷെമിക്കു മാത്രം 65 ലക്ഷം രൂപയുടെ കടമുണ്ടെന്നു പൊലീസ് പറഞ്ഞു. മുത്തശ്ശിയെ കൊന്ന ശേഷവും അഫാന്‍ കടങ്ങള്‍ വീട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. സല്‍മാബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല പണയം വച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ സ്വന്തം അക്കൗണ്ടു വഴി അഫാന്‍ കടക്കാര്‍ക്കു നല്‍കിയിട്ടുണ്ട്.
ബാക്കി പണം ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തത്. അനുജനെ കൊലപ്പെടുത്തിയ ശേഷം, കയ്യിൽ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറി. വിദേശത്തു പിതാവ് കടബാധ്യതയിലായതും അമ്മ ഷെമിയുടെ അസുഖവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിച്ചിരുന്നു. ജീവിതനിലവാരം ഇടിഞ്ഞതും ഒന്നിനും കയ്യില്‍ പണമില്ലാതെ വന്നതും അഫാനെ വല്ലാതെ അസ്വസ്ഥനാക്കി.
മുത്തശ്ശിയാണു ഇടയ്ക്കിടെ പണം നല്‍കിയിരുന്നത്. മറ്റു ബന്ധുക്കളും കുറച്ചു പണം നല്‍കി. എന്നാല്‍, പണം തിരികെ ലഭിക്കാനുള്ള ചിലര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. പിതാവ് അബ്ദുല്‍ റഹീം വിദേശത്തു ബിസിനസ് നടത്തി കടബാധ്യത വരുത്തി. പണം മടക്കി നല്‍കാത്തതിനാല്‍ അദ്ദേഹം യാത്രാവിലക്കിലുമാണ്. ഇതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് കുടുംബം ചിന്തിച്ചു. എന്നാല്‍ ഷെമി ഇതില്‍നിന്ന് പിന്മാറിയതോടെയാണ് ആത്മഹത്യ നടക്കാതിരുന്നതെന്നാണു പൊലീസ് നൽകുന്ന സൂചന.