തിരുവനന്തപുരം: പതിനാലുകാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ചിറ്റപ്പന് പതിമൂന്ന് വർഷം കഠിന തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പാങ്ങോട് സ്വദേശിയായ 24കാരനെയാണ് ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
2017ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം വൈകിട്ട് അഞ്ചോടെ പീഡിപ്പിക്കാൻ ഉള്ള ഉദ്ദേശത്തിൽ കുട്ടിയുടെ കൈയ്യിൽ പിടിച്ച് വലിച്ച് മുറിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും കുട്ടി ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറിൽ ഒരു ഞാറാഴ്ച്ചയാണ് അടുത്ത സംഭവം. കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളിൽ കൊണ്ടുപോയി വായ്ക്കുള്ളിൽ തുണി കുത്തി കയറ്റിയതിന് ശേഷമാണ് പീഡിപ്പിച്ചത്. ബഹളം വെച്ച് കൈകാലുകൾ കൊണ്ട് ചവിട്ടിയപ്പോഴാണ് പ്രതി കുട്ടിയെ വിട്ടത്.
സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. പീഡനത്തിൽ കുട്ടിയുടെ മനോനില തകരുകയും വീട്ടുകാർ മനോരോഗ ഡോക്ടറെ കാണിച്ചെങ്കിലും കുട്ടി ഭയന്ന് സംഭവം പറഞ്ഞില്ല. പ്രതി വീണ്ടും കുട്ടിയെ ശല്യപെടുത്തിയപ്പോൾ ആണ് കുട്ടി അമ്മയോട് സംഭവം വെളിപ്പെടുത്തിയത്.
പ്രോസിക്യഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ എം മുബീന, ആർ വൈ അഖിലേഷ് തുടങ്ങിയവർ ഹാജരായി. 15 സാക്ഷികളെയും 21 രേഖകളും 6 തൊണ്ടിമുതലുകളും ഹാജരാക്കി. പാങ്ങോട് എസ് ഐ ജെ അജയൻ ആണ് അന്വേഷണം നടത്തിയത്.