തിരുവനന്തപുരം: കേരള പൊലീസിൽ നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേരെന്ന് റിപ്പോർട്ട്. വിഷാദരോഗം കാരണമാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30വരെയുള്ള കണക്കുകൾ അവതരിപ്പിച്ചത്.
2019–18 പേർ , 2020–10 പേർ, 2021–8പേർ, 2022–20പേർ, 2023–13പേർ എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ ഒടുവിലത്തെ എണ്ണം. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ–10 പേർ. രണ്ടാമത് ആലപ്പുഴയും എറണാകുളം റൂറലും–7 പേർ വീതം. കുടുംബപരമായ കാരണങ്ങളാൽ 30 പേർ ആത്മഹത്യ ചെയ്തു. ആരോഗ്യ കാരണങ്ങളാൽ 5പേരും, വിഷാദരോഗത്താൽ 20പേരും, ജോലി സമ്മർദത്താൽ 7പേരും, സാമ്പത്തിക കാരണങ്ങളാൽ 5പേരും ആത്മഹത്യ ചെയ്തു. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ല.
അതേസമയം, 4 വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. കോഴിക്കോട് സിറ്റിയിൽനിന്നാണ് കൂടുതൽ അപേക്ഷ–22 പേർ. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തുനിന്ന് 18 പേരും മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തുനിന്ന് 15 പേരും അപേക്ഷ നൽകി. ആരോഗ്യ പ്രശ്നങ്ങളാൽ 64പേരാണ് സ്വയം വിരമിക്കലിന് അപേക്ഷിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണം 27പേരും മേലുദ്യോഗസ്ഥരുടെ മോശമായ ഇടപെടല്‍ കാരണം 3 പേരും വിദേശ ജോലിക്കായി 7 പേരും സ്വന്തമായ സംരംഭം തുടങ്ങാൻ 3പേരും അപേക്ഷ നൽകി.
അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരിൽനിന്നുള്ള സമ്മർദവുമാണ് ആത്മഹത്യകളുടെ പ്രധാന കാരണം. ആത്മഹത്യകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടില്ല. ഉദ്യോഗസ്ഥരുടെ സമ്മർദം കുറയ്ക്കാനുള്ള നടപടികളുമില്ല. 16 മണിക്കൂർവരെ ജോലി ചെയ്യേണ്ട സാഹചര്യം മിക്ക സ്റ്റേഷനിലുമുണ്ട്. ഡ്യൂട്ടി സമ്പ്രദായം പരിഷ്ക്കരിക്കണമെന്ന് പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും വർഷങ്ങളായി ആവശ്യപെടുന്നുണ്ടെങ്കിലും നടപ്പിലായിട്ടില്ല. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് മനശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവരും പറയുന്നുണ്ട്.