മലപ്പുറത്ത് കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. വാഹനത്തിൻ്റെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം 35000 രൂപ പിഴ അടക്കാൻ നിർദേശം നൽകി.
പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് ഇൻഫോസ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചിരിച്ചത്. വാഹനത്തിൻറെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിക്ക് പുറമേ വാഹന ഉടമയ്ക്ക് 5000 രൂപ ഫൈനും,വാഹനം ഓടിച്ച കുട്ടിക്ക് 5000 രൂപ ഫൈനും,വാഹനം നൽകിയ ആൾക്കാർ 25000 രൂപ ഫൈനും മോട്ടോർ വാഹന വകുപ്പ് ചുമത്തി. കൂടാതെ പ്രോസിക്യൂഷൻ നടപടികൾക്ക് കൈമാറുന്ന കേസിൽ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.
മഞ്ചേരി കിടങ്ങഴി പുല്ലൂർ സ്വദേശിയായ 12 വയസ്സുകാരനാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ പിതാവ് രണ്ടുമാസം മുൻപാണ് തൃശൂർ സ്വദേശിയിൽ നിന്ന് വാഹനം വാങ്ങിയത്. വാങ്ങിയശേഷം ഓണർഷിപ്പ് മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ വാഹനം ഇപ്പോൾ തൃശൂർ സ്വദേശിയുടേതാണ്. അതിനാൽ ഏറെ പണിപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മുതിർന്നയാളെ പുറകിലിരുത്തി കുട്ടി വണ്ടിയോടിച്ച വാർത്ത ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ടത്.