മലപ്പുറത്തെ നിപ ആശങ്ക തുടരുന്ന സാഹചര്യത്തിൽ മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടിക തയാറാക്കി ആരോഗ്യ വകുപ്പ്. നേരിട്ട് സമ്പർക്കത്തിലുള്ളവരുടെ പട്ടികയാണ് തയാറാക്കിയത്. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്തു.
നിപ സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരിൽ നിന്നെത്തിയ 24 കാരനായ വിദ്യാർത്ഥിയാണ് മൂന്ന് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പ്രഥാമിക പരിശോധനയിൽ കോഴിക്കോട്ടെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയിരുന്നു.
കടുത്ത പനിയെ തുടർന്നായിരുന്നു യുവാവ് ചികിത്സ തേടിയിരുന്നത്. വിദ്യാർത്ഥിക്ക് പനിയും കാലുവേദനയും ഉണ്ടായിരുന്നു. മരണകാരണം കണ്ടെത്താൻ ആകാത്തതിനാലാണ് ആരോഗ്യ വകുപ്പ് നിപ്പ പരിശോധന കൂടി നടത്തുന്നത്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ പരിശോധനയ്ക്ക് അയക്കും. നിപ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് പരിശോധന.