തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്. വേനൽ ചൂട് പലയിടത്തും നൽപ്പത് ഡിഗ്രി കടന്നതോടെ വിവിധ ജില്ലകൾക്ക് ഉഷ്ണതരംഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില പല ദിവസങ്ങളിലും സാധാരണയെക്കാൾ അഞ്ച് മുതൽ 5.5 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും സാധാരണയിലും മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയർന്ന താപനിലയാണ് പൊതുവിൽ രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയംപ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ പതിനൊന്ന് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ചികിത്സ തേടണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ വെള്ളം കരുതുന്നത് നല്ലത്. ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ തീപിടുത്തത്തിനുള്ള സാധ്യതകളും ഉണ്ട്. ഇക്കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലർത്തണം.