മാനന്തവാടി ∙ വയനാട്ടിൽ ഇറങ്ങിയ കൊലയാളി ആന ബേലൂർ മഖ്നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിച്ചു. രാവിലെ കാട്ടിക്കുളം ഇരുമ്പുപാലത്തിന് അടുത്തെത്തിയ ആനയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം കാട്ടിൽ പ്രവേശിച്ചിരുന്നു. എന്നാൽ ആനയെ വെടിവയ്ക്കാനായില്ല. തിരിച്ചിറങ്ങിയ ദൗത്യസംഘത്തെ നാട്ടുകാർ പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു.
ചെരിഞ്ഞതും അടിക്കാട് നിറഞ്ഞതുമായ സ്ഥലത്തായിരുന്നു ആന നിലയുറപ്പിച്ചത്. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതോടെ ആന അടിക്കാടിനുള്ളിലേക്കു കയറുന്നതു ദൗത്യസംഘത്തിന് വെല്ലുവിളിയായി. മറ്റു ജില്ലകളിൽ നിന്നുൾപ്പെടെയുള്ള 200 പേരടങ്ങുന്നതാണ് ദൗത്യസംഘം. നാല് കുങ്കിയാനകളും ഉണ്ട്.