രണ്ടര വയസ്സുകാരന്റെ വയറ്റില്‍ അകപ്പെട്ട ഇരുമ്പാണി വിജയകരമായി പുറത്തെടുത്തു

0
457

മേപ്പാടി: മുട്ടില്‍ കുട്ടമംഗലം സ്വദേശികളായ ദമ്പതിമാരുടെ രണ്ടര വയസ്സുകാരന്റെ വയറ്റില്‍ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള വണ്ണം കൂടിയ ഇരുമ്പാണി വിജയകരമായി പുറത്തെടുത്തു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഉദര – കരള്‍ രോഗ വിഭാഗം (ഗാസ്‌ട്രോ എന്ററോളജി) സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ടി. ശ്രീനിവാസ് റെഡ്ഢി ആയിരുന്നു ചെറുകുടലിന്റെ തുടക്ക ഭാഗത്ത്(ഡിയോഡിനം) കുത്തി നിന്ന ആണി എന്‍ഡോസ്‌കോപ്പിലൂടെ പുറത്തെടുത്തത്.

 

വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി കൈയ്യില്‍ കിട്ടിയ ആണി വിഴുങ്ങുകയായിരുന്നു. ഇത് കണ്ട മൂത്ത കുട്ടിയാണ് ആണി വിഴുങ്ങിയ കാര്യം മാതാപിതാക്കളോട് പറഞ്ഞത്. പിന്നീട് പനിയുടെ ലക്ഷണങ്ങളോടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ എക്‌സ്‌റേ വീണ്ടുമെടുത്തപ്പോള്‍ നേരത്തെ കണ്ട സ്ഥലത്തുനിന്നും ആണിയുടെ സ്ഥാനം മാറാത്തതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരിന്നു. സാധാരണയില്‍ ഇത്തരം അന്യ വസ്തുക്കള്‍ വിഴുങ്ങുമ്പോള്‍ തൊണ്ടയുടെ ഭാഗത്തു നിന്നും ഇറങ്ങി കഴിഞ്ഞാല്‍ അണുബാധ ഉണ്ടാകുന്നത് വരെ മറ്റു ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഇത്തരം ഘട്ടങ്ങളില്‍ ചെറുകുടലിന്റെ അകത്തേക്ക് ഇവ കടന്നാല്‍ എന്‍ഡോസ്‌കോപ്പിയിലൂടെ നീക്കം ചെയ്യാന്‍ കഴിയാതെ വരികയും തുറന്ന ശസ്ത്രക്രിയ ആവശ്യമായും വന്നേക്കാം.

 

കുട്ടികളുടെ സര്‍ജ്ജന്‍ പ്രൊ. വിനോദ് പ്രേം സിംഗ്, ഗാസ്‌ട്രോ സര്‍ജ്ജന്‍ ഡോ. ശിവപ്രസാദ് കെ. വി എന്നിവരുടെ നിര്‍ദ്ദേശങ്ങളോടൊപ്പം അനസ്‌തേസ്യ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആരതി ബാലകൃഷ്ണന്‍, എന്‍ഡോസ്‌കോപ്പി ടെക്നീഷ്യന്‍മാരായ അനഘ എ, കൃഷ്‌ണേന്ദു രാജേന്ദ്രന്‍, എന്നിവര്‍ ഡോ. ശ്രീനിവാസിനൊപ്പം ഉണ്ടായിരുന്നു. അണുബാധയ്ക്കുള്ള സാധ്യത ഉള്ളതിനാല്‍ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here